പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ യുപി പോലീസ് കേരളത്തിൽ

പത്തനംതിട്ട : യു.പി.പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പന്തളം ചേരിയക്കൽ നെസീമ മൻസിൽ അൻഷാദ് ബദറുദ്ദീന്റെ വിവരങ്ങൾ ശേഖരിക്കാൻ യു.പി.പോലീസ് പന്തളത്തെത്തി. ചേരിയക്കലിലെ കുടുംബ വീട്ടിൽ എത്തിയ അന്വേഷണ സംഘം ബന്ധുക്കളുമായി അരമണിക്കൂർ സംസാരിച്ചു. പന്തളം പോലീസ് സ്‌റ്റേഷനിലെത്തി അൻഷാദിന്റെ വിവരങ്ങൾ പരിശോധിച്ചു.
ഇന്നലെ വൈകീട്ട് 5.30−ന് യു.പി.സ്‌പെഷൽ ടാക്‌സ് ഫോഴ്‌സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്. സെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ.സുൽഫിക്കർ, സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ. റെജി ഏബ്രഹാം എന്നിവർ ഇവർക്കുവേണ്ട സഹായങ്ങൾ നൽകി. പന്തളത്തെ അന്വേഷണം പൂർത്തിയാക്കിയ യു.പി.പോലീസ് അൻഷാദിനൊപ്പം പിടിയിലായ വടകരസ്വദേശി ഫിറോസ്ഖാന്റെ വീട്ടിലേക്ക് പോയി.
പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംഘടനാ ചുമതല വഹിച്ചിരുന്ന അൻഷാദ് 16നാണ് സ്‌ഫോടക വസ്തുക്കളുമായി വടകരസ്വദേശി ഫിറോസ്ഖാനോടൊപ്പം ഉത്തർപ്രദേശിൽ പിടിയിലാകുന്നത്. രാജ്യത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഇവർ ബംഗ്ലാദേശിലെ ഭീകര സംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നും യുപി പോലീസ് കണ്ടെത്തിയിട്ടുണ്ട്.