വാളയാറും ഹാഥ്റസും തമ്മിൽ വ്യത്യാസമില്ലെന്ന് രമേശ് ചെന്നിത്തല

വാളയാർ: ഹാഥ്റസ് കേസും വാളയാർ കേസും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടിടത്തും നടന്നത് ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നീതിക്കായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
'ഒരു സർക്കാരും ഇതുപോലെ ക്രൂരത കാണിക്കാൻ പാടില്ല. വാളയാർ പ്രശ്നം നിരവധി തവണയാണ് യു ഡി എഫ് നിയമസഭയിൽ ഉന്നയിച്ചത്. കണ്ണുതുറക്കാത്ത ഒരു സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. വാളയാറും ഹാഥ്റസും തമ്മിൽ ഒരു വ്യത്യാസവുമില്ല. രണ്ടിടത്തും നടന്നത് ഭരണകൂട ഭീകരതയാണ്. പെൺകുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. ഇവരുടെ വേദന കാണാൻ ആരുമില്ല. പോക്സോ കേസുകൾ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നത്'- അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വന്നാൽ കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.