വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വർഷം നിലവിലുള്ള ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയർമാൻ കെ.വി മനോജ് കുമാർ, അംഗങ്ങളായ കെ. നസീർ, സി. വിജയകുമാർ എന്നിവർ ഉൾപ്പെട്ട ഫുൾബഞ്ച് വ്യക്തമാക്കി.
മഞ്ചേരി എസിഇ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജൂൺ, ജൂലൈ മാസങ്ങൾ ഒഴികെ സ്‌കൂൾ 500 രൂപ ഇളവ് നൽകിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ പഠനത്തിൽനിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടർന്നുള്ള പ്രത്യേക സാഹചര്യം നേരിടുന്പോൾ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
നിലവിലുള്ള ഫീസിൽ 25 ശതമാനം കുറവ് ചെയ്ത് രക്ഷിതാക്കൾ ഫീസ് അടയ്ക്കണം. അങ്ങനെയുള്ള കുട്ടികൾക്ക് സ്‌കൂൾ അധികൃതർ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സിബിഎസ്ഇ റീജിയനൽ ഡയറക്ടർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെങ്കിലും ഫീസിന്റെ 25 ശതമാനം എങ്കിലും ഇളവ് അനുവദിക്കേണ്ടത് പഠനം തടസ്സപ്പെടാതിരിക്കാൻ അനിവാര്യമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വമേധയാ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഫീസ് അടയ്ക്കാത്ത കാരണത്താൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി നിരവധി പരാതികളും ഉയർന്നിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.സിബിഎസ്ഇ സ്‌കൂളുകളിൽ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനം സർക്കാരിന് കൈക്കൊള്ളാവുന്നതാണെന്ന കേരള ഹൈക്കോടതി ഉത്തരവായിട്ടുള്ളതിനാൽ ഫീസ് ഇളവ് അവർക്കും കൂടി ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം. എന്നാൽ, ഇതിനോടകം തന്നെ 25 ശതമാനം ഫീസ് ഇളവ് അനുവദിച്ച സ്‌കൂളുകൾ വീണ്ടും ഇളവ് നൽകേണ്ടതില്ല. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം ഒഴിവാകുന്ന മുറയ്ക്ക് ഇളവ് നീക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.