ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ തീരുമാനം ഇടതുമുന്നണി യോഗം ചേർന്ന് കൈക്കൊള്ളുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
‘യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കും’− മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന രാഷ്ട്രീയ നിലപാട് കോട്ടയത്താണ് ജോസ് കെ. മാണി പ്രഖ്യാപിച്ചത്. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലേയും സീറ്റുകളെ സംബന്ധിച്ച ധാരണയായതോടെയാണ് എൽ.ഡി.എഫുമായി സഹകരിക്കാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്.
38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ഇടതുമുന്നണിയുമായുള്ള സഹകരണം ജോസ് കെ മാണി പ്രഖ്യാപിച്ചിരിക്കുന്നത്. 1982ൽ ഇടതുപക്ഷത്ത് നിന്ന് യുഡിഎഫിലെത്തിയ കേരള കോൺഗ്രസ് 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മുന്നണി വിട്ടത്. പിന്നീട് സ്വതന്ത്രമായി നിന്ന പാർട്ടി 2018ഓടെ വീണ്ടും യുഡിഎഫിലെത്തി. കെ.എം മാണിയുടെ മരണത്തിനുശേഷം ജോസഫ് പക്ഷവുമായുള്ള ഭിന്നതയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്കും പിന്നാലെയാണ് ജോസ് പക്ഷം യുഡിഎഫിൽ നിന്ന് പുറത്താകുന്നത്.