തൃശൂരിലും പാലക്കാടും ഗുണ്ടാ കേന്ദ്രങ്ങളിൽ വ്യാപക റെയ്‌ഡ്

തൃശൂർ: തൃശൂരിലും പാലക്കാടും ഗുണ്ടാ കേന്ദ്രങ്ങളിൽ വ്യാപക റെയ്‌ഡ്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിലാണ് റെയ്‌ഡ് നടക്കുന്നത്. തൃശൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് റെയ്‌ഡ്. റെയ്‌ഡിൽ ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂർ സിറ്റി പൊലീസിന് കീഴിൽ വരുന്ന ഇരുപതോളം സ്റ്റേഷനുകളുടെ പരിധിയിലാണ് റെയ്‌ഡ് നടക്കുന്നത്. പാലക്കാട് മണ്ണാർക്കാട്, ഒറ്റപാലം എന്നിവടങ്ങിൽ റെയ്‌ഡ് നടന്നു.
തൃശൂർ ജില്ലയിൽ ഒന്പത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നാണ് റെയ്‌ഡിന് പൊലീസ് നിർബന്ധിതരായത്. ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 158 കൊലപാതകങ്ങളാണ് നടന്നത്. ഇവയിൽ അമ്പത് ശതമാനത്തിലധികം കേസുകളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും ഉൾപ്പെട്ടവയാണ്. ലഹരി വ്യാപാരവും വരുമാനം പങ്കിടുന്നതിലെ തർക്കങ്ങളുമാണ് മിക്ക ആക്രമണങ്ങൾക്കും പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസ് ചട്ടങ്ങളും നിയമങ്ങളും കാലത്തിനൊത്ത് പരിഷ്‌കരിക്കാത്തത് ഗുണ്ടകൾക്ക് അവസരമൊരുക്കുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.