മണർകാട് പള്ളി ഓർത്തഡോക്‌സ് സഭയ്ക്കു കൈമാറണമെന്ന്

കോട്ടയം: മണർകാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഓർത്തഡോക്‌സ് സഭയ്ക്കു കൈമാറാൻ കോടതി ഉത്തരവ്. 1934ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവ് ജില്ലാ ഭരണകൂടം നടപ്പാക്കണമെന്നും കോട്ടയം സബ് കോടതി ഉത്തരവിട്ടു. സബ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭയും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്‌സ് സഭയും പ്രതികരിച്ചു.
സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമൻ പള്ളി ഓഗസ്റ്റിൽ സർക്കാർ ഏറ്റെടുത്തിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് പള്ളി ഏറ്റെടുത്തത്. പ്രതിഷേധവുമായി പള്ളിയിൽ തന്പടിച്ചിരുന്ന അറുന്നൂറോളം യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്നു ബിഷപ്പുമാർ അടക്കം പുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയശേഷമാണ് പള്ളി ഏറ്റെടുത്തത്. പള്ളിയുടെ ഗേറ്റ് പൊളിച്ചാണു പോലീസ് അകത്തുകടന്നത്. വിശ്വാസികളും പുരോഹിതരും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.