അഭിഭാഷകയുടെയും മക്കളുടെയും മരണം: അസ്വാഭാവിക മരണത്തിന് കേസ്

യുവ അഭിഭാഷകയും രണ്ടു കുഞ്ഞുങ്ങളും മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. ഏറ്റുമാനൂര്‍ പോലീസ് നീറിക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. അയര്‍ക്കുന്നം നീറിക്കാട് തൊണ്ണമ്മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (അഞ്ച്), പൊന്നു (രണ്ട്) എന്നിവരാണ് ജീവനൊടുക്കിയത്. കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ വച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംസ്‌കാരം പിന്നീട് നടക്കും.
ചൊവ്വാഴ്ച ഉച്ചയോടെ മീനച്ചിലാറ്റില്‍ കണ്ണമ്പുര കടവിനു സമീപമാണ് ജിസ്‌മോള്‍ മക്കളുമായി ചാടിയതെന്നു കരുതുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. പള്ളിക്കുന്ന് പള്ളിക്കടവില്‍ രണ്ടു കുട്ടികള്‍ ഒഴുകിവരുന്നത് മീന്‍പിടിത്തക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ കുട്ടികളെ കരയിലെത്തിച്ച് കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. അധികം വൈകാതെ ആറുമാനൂര്‍ ഭാഗത്ത് മീനച്ചിലാറ്റില്‍ ജിസ്‌മോളെയും കണ്ടെത്തി. ജിസ്‌മോളെയും നാട്ടുകാര്‍ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏറെ വൈകാതെ മൂവരും മരിച്ചു. കുട്ടികളെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ഹാര്‍പിക് ലോഷന്‍ കുടിപ്പിക്കുകയും സ്വന്തം കൈ ഞരമ്പ് മുറിക്കുകയും ചെയ്ത ശേഷമാണ് ജിസ്‌മോള്‍ സ്‌കൂട്ടറില്‍ കടവില്‍ എത്തിയതും കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടിയതും. ജിസ്‌മോളുടെ സ്‌കൂട്ടര്‍ കണ്ണമ്പുര കടവിനു സമീപം റോഡരികില്‍ കണ്ടെത്തി. സ്‌കൂട്ടറില്‍ അഭിഭാഷകരുടെ സ്റ്റിക്കര്‍ പതിച്ചതിലെ സൂചനവച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലും പാലാ കോടതിയിലും പ്രാക്‌ടീസ് ചെയ്തുവരികയായിരുന്നു ജിസ്മോൾ. വിവാഹത്തിനു മുമ്പ് മുത്തോലി പഞ്ചായത്ത് മെംബറും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. ജിസ്‌മോളുടെ ഭര്‍ത്താവ് സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്.
aqsSAADFSASDAESDEF