എയര്‍ കേരള ചിറകുകൾ വിരിക്കുന്നു: കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന് ആലുവയിൽ, ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്ന്


കൊച്ചി:

കേരളത്തിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ഏപ്രിൽ 15ന് നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫീസിന്‍റെ ഉദ്ഘാടനം 15ന് വൈകിട്ട് 5.30ന് കേരള വ്യവസായ വകുപ്പ് മന്ത്രി പി.പി. രാജീവ് നിർവഹിക്കും.

എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

മൂന്ന് നിലകളുള്ള വിശാലമായ ഓഫീസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 200ൽ പരം വ്യോമയാന വിദഗ്ദ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750 ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എയർ കേരള മാനേജ്മെന്‍റ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും.

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്.

വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.

article-image

aa

You might also like

Most Viewed