വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

അമ്പലമുക്കിലെ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്‍റെ മാല കവരുന്നതിനാണ് പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയത്.
2022 ഫെബ്രുവരി ആറിന് പകൽ 11.50നാണ് നഗരത്തെ നടുക്കി, ചെടി വാങ്ങാൻ എന്ന വ്യാജേനയെത്തിയ തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒമ്പതു മാസം മുമ്പാണ് വിനീത ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപനശാലയിൽ ജോലിക്ക് കയറുന്നത്. തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളർത്തു മകൾ അഭിശ്രീ(13) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.
പ്രതി വിനീതയെ കൊലപ്പെടുത്താൻ എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതിന്‍റെയും അടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി എന്നിവയും 222 രേഖകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
ംനംമന