എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗം, ഏത് കുഗ്രാമത്തിലും പത്ത് മിനിറ്റിനുള്ളില്‍ ആവശ്യക്കാര്‍ക്ക് ലഹരി ലഭിക്കുമെന്ന അവസ്ഥ: വി ഡി സതീശന്‍

കളമശേരി പോളിടെക്‌നിക്കിൽ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നു. പൊലീസ് പിടികൂടിയത് ആരെന്ന് എല്ലാവര്‍ക്കും അറിയാം. അത് തള്ളിക്കളഞ്ഞ് കെഎസ്‌യു എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ ഏത് കുഗ്രാമത്തിലും വെറും പത്ത് മിനിറ്റിനുള്ളില്‍ ആവശ്യക്കാര്‍ക്ക് ലഹരി ലഭിക്കുമെന്നതാണ് അവസ്ഥയെന്ന് വി ഡി സതീശന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പ് ഈ ഘട്ടത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുകയല്ല വേണ്ടത്. അത് മറ്റ് വകുപ്പുകളെ ഏല്‍പ്പിച്ചിട്ട് നടപടികള്‍ എടുക്കുകയാണ് വേണ്ടത്. ചെറിയ അളവില്‍ കഞ്ചാവുമായി പിടികൂടുന്നവരെയല്ല മറിച്ച് ലഹരിയുടെ ഉറവിടത്തിലേക്ക് എത്തിച്ചേരാന്‍ എക്‌സൈസിന് കഴിയണം. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിക്കുന്ന അന്വേഷണങ്ങള്‍ നടക്കണം. കൃത്യമായി നടപടിയെടുത്തുകൊണ്ടും പൊതുസമൂഹത്തിന്റെ കൂടി പിന്തുണയോടെയും മാത്രമേ ലഹരി ഒഴുക്ക് തടയാനാകൂവെന്നും വി ഡി സതീശന്‍ പറഞ്ഞു.
EFRWGRSWESA