ജീവനക്കാരനാണ് ബസുകൾ നശിപ്പിച്ചതെങ്കിൽ സർവ്വീസിൽ നിന്ന് പിരിച്ചുവിടും; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മന്ത്രി
കെഎസ്ആർടിസിയിലെ പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയർന്നത്.
ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവർ കെഎസ്ആർടിസി ജീവനക്കാരെങ്കിൽ സർവ്വീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തെ വളരെ ഗൗരവരകരമായാണ് കാണുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പ്രതികരിച്ചു. പണി മുടക്കാനും പണി ചെയ്യാതെ വീട്ടിലിരിക്കാനും അവകാശമുണ്ട്. എന്നാൽ പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. പ്രതികളെ കണ്ടെത്തണമെന്ന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
awfgersgfs