കൊല്ലത്ത് സജീവമായി മുകേഷ്
കൊല്ലത്ത് സജീവമായി എം. മുകേഷ് എംഎൽഎ. ജനപ്രതിനിധി എന്ന നിലയിൽ ഇനി പൊതുപരിപാടികളിൽനിന്നു വിട്ടുനിൽക്കുന്നത് അനുചിതമാകും എന്ന നിലപാടിലാണ് അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവും ഇതിനു പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇതേതുടർന്നാണ് മണ്ഡലത്തിൽ സജീവമാകാൻ അദ്ദേഹം തീരുമാനിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അപ്പോൾ രാജി ആവശ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാം എന്നു തന്നെയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. സംസ്ഥാന നേതൃത്വവും ഈ നിലപാടിന് പിന്തുണ നൽകുകയാണ്.
കഴിഞ്ഞ ദിവസം കൊല്ലം കെഎസ്ആർടിസിയുടെ പുതിയ കെട്ടിടത്തിന്‍റെ പ്ലാൻ അന്തിമമാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ അവരോടൊപ്പം എംഎൽഎയും ഡിപ്പോ സന്ദർശിക്കുകയുണ്ടായി. ഇതിന്‍റെ വിശദമായ വിവരങ്ങളും ചിത്രങ്ങളും എംഎൽഎ തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുമുണ്ട്. മാത്രമല്ല എംഎൽഎയുടെ പൊതുപരിപാടികളും മറ്റും അറിയിക്കാനായി രൂപപ്പെടുത്തിയ മാധ്യമ പ്രവർത്തകർ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലും അദ്ദേഹത്തിന്‍റെ ഡിപ്പോ സന്ദർശനം സംബന്ധിച്ച വാർത്തയും ചിത്രവും പ്രസിദ്ധീകരണത്തിന് നൽകി.
പട്ടയ വിതരണ മേളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും മുകേഷ് പങ്കെടുത്തിരുന്നു. മണ്ഡലത്തിലെ നിരവധി മരണ വീടുകളിലും വിവാഹം നടന്ന വീടുകളിലും അടക്കം അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്. സിപിഎം പ്രവർത്തകർ എംഎൽഎയെ അനുഗമിക്കുന്നുമുണ്ട്.
adsfdfasads