എ.ഡി.ജി.പി ആർ.എസ്.എസ് കൂടിക്കാഴ്ച: എ.ഡി.ജി.പിയുടെ മൊഴിയെടുക്കുന്നു
ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി എ.ഡി.ജി.പി അജിത് കുമാറിന്‍റെ മൊഴിയെടുക്കുന്നു. പൊലീസ് അസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് മൊഴിയെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സംഭവത്തിൽ എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തും.
2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്‍റെ 10ാം ദിവസം ജൂൺ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നത്. കൂടിക്കാഴ്ചയിൽ സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കിൽ മാത്രമേ നടപടിക്ക് സാധ്യതയുള്ളൂ. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാൽ ആർ.എസ്.എസിന്‍റെ ഉന്നത നേതാക്കളായ ഹൊസബാലെയുടെയും രാം മാധവിന്‍റെയും മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിയില്ല. അതേസമയം, അജിത് കുമാറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് നേതാവ് എ. ജയകുമാറിന്‍റെയും കണ്ണൂർ സ്വദേശിയായ വ്യവസായി അടക്കമുള്ളവരുടെയും മൊഴിയെടുക്കാനാണ് ഡി.ജി.പിയുടെ തീരുമാനം. ഈ കൂടിക്കാഴ്ചകളിൽ സർവിസ് ചട്ടലംഘനമുണ്ടോ എന്ന കണ്ടെത്തലിനാണ് മുൻഗണന. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമോ, കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങളോ കണ്ടെത്തൽ ശ്രമകരമാണ്. എ.ഡി.ജി.പിയുടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിനപ്പുറം അന്വേഷണം മുന്നോട്ടു പോകില്ലെന്ന് ചുരുക്കം.
ESWDSEDS