ബലാത്സംഗക്കേസ്; മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ മുകേഷ് സ്ഥാനം ഒഴിയേണ്ടെന്ന സമീപനം യോഗത്തില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും മുകേഷിനോട് പാർട്ടി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും ഇന്ന് ചേർന്ന സംസ്ഥാന സമിതി പരിഗണിച്ചെന്നാണ് വിവരം.
വെള്ളിയാഴ്ച ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിനെതിരെയായ കേസ് ചർച്ചയായിരുന്നില്ല. മുകേഷ് രാജി വയ്‌ക്കേണ്ടതില്ല എന്ന് തന്നെയാണ് വിഷയത്തിൽ പാർട്ടി ആദ്യം മുതൽ സ്വീകരിച്ചിരുന്ന നിലപാട്. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്‍റെ ഭാഗമായാണ് ആരോപണമെന്നാണ് മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി മുകേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുടെ വാട്സാപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
esdfsd