പിഎസ്‌സി കോഴ ആരോപണം; പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐഎം
പിഎസ്‌സി കോഴ ആരോപണവിധേയനായ സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐഎം. കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാർട്ടിക്കു ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. സർക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പിഎസ്‌സി കോഴ ആരോപണം. ഇതിലാണ് കർശന നടപടിയിലേക്ക് സിപിഐഎം കടന്നത്. കർശന നടപടി ഉറപ്പാക്കണമെന്ന് സംസ്ഥാ സെക്രട്ടറിയേറ്റിന്റെ നിർദേശത്തിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച നടന്നത്. ഇതിൽ പ്രമോദ് കോട്ടൂളിയെ അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി നേരത്തെ പ്രതികരിച്ചിരുന്നു. കോഴ വാങ്ങി എന്ന ആരോപണത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയിരുന്നു. വിവാദത്തിൽ ആരോപണം മാധ്യമസൃഷ്ടി മാത്രം എന്നായിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങൾ. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നൽകി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന പരാതി. ലക്ഷങ്ങളാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്.
sdfds