സ്വപ്നം യാഥാർത്ഥ്യം; സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം
വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി.
ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് ചടങ്ങിൽ പങ്കാളിയായി. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിൻ്റെ വിജയമെന്ന് ചീഫ് സെക്രട്ടറി വി വേണു ചടങ്ങിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് ഇ കെ നായനാർ മന്ത്രിസഭയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രതിഷേധത്തെ തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അദാനിയുമായി കരാർ ഒപ്പുവെച്ചത്. പ്രദേശ വാസികൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കും. പറഞ്ഞ വാക്ക് പാലിക്കുമെന്നും ഒന്നും രണ്ടും പിണറായി സർക്കാറിൻ്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം പൂർത്തിയായതെന്നും വി എൻ വാസവൻ പറഞ്ഞു.
dsvsdsdsads