എഐ കോൺക്ലേവിന് കൊച്ചിയില്‍ തുടക്കം; കേരളത്തെ ജെൻ ഹബ് ആയി മാറ്റുന്നതിനുള്ള നാഴികക്കല്ലെന്ന് മുഖ്യമന്ത്രി
നിര്‍മിതബുദ്ധിയുടെ സാധ്യതകളും സമൂഹത്തിലെ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കമായി. കൊച്ചിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേരളത്തെ ജെൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ലാണ് എഐ കോൺക്ലേവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമ്പദ്ഘടനയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് ഈ കോൺക്ലേവ് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾ എല്ലാ വെല്ലുവിളികളെയും ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലും കൃഷിയിലും വ്യവസായങ്ങളിലുമടക്കം മികച്ച മാതൃകകൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നു. വിദ്യാർഥികളെ ഭാവിക്കുവേണ്ടി ഒരുക്കുകയാണ് നമ്മൾ ചെയ്യുന്നത്. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിച്ചതിലൂടെ കേരള യുവതയെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. അധ്യാപകർക്ക് എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽനിന്നും മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനടക്കമുള്ള വിഷയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായം വലിയ നേട്ടമാണ് ലോകത്തിനു തന്നെ നല്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.വേണു, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡി.യും ചെയര്‍മാനുമായ എം.എ. യൂസഫലി എന്നിവര്‍ പങ്കെടുത്തു.
fvfdfdfsdfs