കാവാലത്തിന്റെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസ്


തിരുവനന്തപുരം; മണ്ണിന്റെയും ഞാറിന്റെയും നാടോടി പൈതൃകം മലയാളികളുടെ മനസ്സിൽ നിറച്ച, മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യനായിരുന്ന കാവാലം നാരായണപണിക്കർ‍ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം. നാടകകൃത്ത്, കവി, ഗാനരചയിതാവ്, നടൻ, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് അദ്ദേഹം. കുട്ടനാട്ടിലെ ചാലയിൽ ഗോദവർമ്മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 മേയ് ഒന്നിന് ജനനം. സർദാർ കെ എം പണിക്കർ കാവാലത്തിന്റെ അമ്മാവനായിരുന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്ന കാവാലം അഭിഭാഷകനായെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു.

ആദ്യകാലത്ത് സംഗീത പ്രധാനമായ നാടകങ്ങളാണ് എഴുതിയത്. ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി എൻ ശ്രീകണ്ഠൻ നായർ, കവി എം ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ‍ എന്നിവരുമായുള്ള സൗഹൃദം നാടക രംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി.

1968-ൽ സി എൻ ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതു നാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നതായിരുന്നു തനതു നാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ രംഗാവതരണ രീതിയാണ് കാവാലം തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്.

നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളും താളാത്മകമായ ചുവടുവെപ്പുകളും ചേർന്ന് പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി പ്രേക്ഷകരുടെ മനം കവരുന്നതാണ്. തികച്ചും ശൈലീ കൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്. അവനവന്‍ കടമ്പ, ദൈവത്താര്‍, കരിംകുട്ടി, നാടകചക്രം, കൈക്കുറ്റപ്പാട്, ഒറ്റയാന്‍ എന്നിങ്ങനെ പ്രശസ്തങ്ങളായ നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും അദ്ദേഹം നിര്‍വ്വഹിച്ചു.

‘കാറ്റത്തെ കിളിക്കൂട്’ (1983) എന്ന ചിത്രത്തിലെ എസ് ജാനകി പാടിയ ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി, വാടകയ്ക്കൊരു ഹ്യദയം എന്ന ചിത്രത്തിലെ യേശുദാസ് പാടിയ പൂവാംകുഴലി പെണ്ണിനുണ്ടൊരു,മലയാളത്തിലെ ആദ്യ 70 എം എം ചിത്രമായ പടയോട്ടത്തിലെ
നിരത്തി ഓരോ കരുക്കള്‍, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലെ മേലേ നന്ദനം പൂത്തേ, ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലെ
പുലരിത്തൂ മഞ്ഞുതുള്ളിയില്‍, ‘അഹം’ എന്ന ചിത്രത്തിലെ നിറങ്ങളേ പാടൂ , കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ മോഹൻലാലും കെ എസ് ചിത്രയും ചേർന്നു പാടിയ കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍ ഉൾപ്പെടെ കാവാലം രചിച്ച ഗാനങ്ങളെല്ലാംസംഗീതപ്രേമികളുടെ മനസ്സിലിടം നേടിയതാണ്.

1961-ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. 1975-ൽ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നിരവധി സിനിമകള്‍ക്ക് ഗാനങ്ങൾ രചിച്ചു. 1978-ല്‍ ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചിരുന്നു. 1982-ല്‍ മര്‍മ്മരം എന്ന ചിത്രത്തിലെ ഗാനത്തിനും ഗാനരചയിതാവിനുളള സംസ്ഥാന പുരസ്കാരം നേടി.

1994-ല്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ കാളിദാസ് സമ്മാന്‍, 2007-ല്‍ പത്മഭൂഷണ്‍, 2009-ല്‍ വളളത്തോള്‍ പുരസ്കാരം എന്നിവയും നേടി. കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവർമ്മ, ചലച്ചിത്രസംവിധായകൻ ജി അരവിന്ദൻ എന്നിവരാണ്. പിൽക്കാല നാടകങ്ങൾ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. കൂടിയാട്ടത്തിന്റെ കുലപതിയും മഹാനടനും ആയിരുന്ന നാട്യാചാര്യൻ മാണി മാധവ ചാക്യാരുടെ ജീവിതത്തെ ആസ്പദമാക്കി ‘മാണി മാധവ ചാക്യാർ : ദി മാസ്റ്റർ അറ്റ് വർക്ക്’ എന്ന കേന്ദ്ര സംഗീതനാടക അക്കാദമി നിർമ്മിച്ച ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2016 ജൂൺ 26 ന് അദ്ദേഹം അന്തരിച്ചു. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, ഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.

article-image

edgrghfgfgdsfe

You might also like

Most Viewed