റോഡ് അളക്കാനുള്ള കോൺഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് വീണാ ജോർജിന്റെ ഭർത്താവ്; കൈയേറ്റം തെളിയിച്ചാല്‍ കെട്ടിടം എഴുതി നല്‍കാം’


പത്തനംതിട്ട കൊടുമണ്‍ റോഡ് അലൈന്‍മെന്റ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. കൈയേറ്റം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ക്ക് താന്‍ തന്റെ കെട്ടിടം എഴുതി നല്‍കുമെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് അദ്ദേഹം തന്റെ കെട്ടിടത്തിന് മുന്നിലെ റോഡിന്റെ വീതി അളന്ന് തെളിയിച്ചു. റവന്യൂ അധികൃതര്‍ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ അതിനൊപ്പം സമാന്തരമായി ജോര്‍ജ് ജോസഫും റോഡും കോണ്‍ഗ്രസ് ഓഫിസിന്റെ മുന്‍വശവും അളക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധവുമായി രംഗത്തെത്തി.
ഓടയുടെ അലൈന്‍മെന്റ് മാറ്റിയതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ജോര്‍ജ് ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. കെട്ടിടത്തിന് മുന്നിലെ ഓടയുടെ ഗതി മാറ്റിയിട്ട് തനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. തനിക്ക് പാര്‍ക്കിംഗിനായി ആവശ്യത്തിലധികം സ്ഥലമുണ്ട്. തനിക്കെതിരായി വന്ന ആരോപണങ്ങള്‍ തെറ്റെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ട്. അതിനാലാണ് അളന്നതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. എന്നാല്‍ റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭര്‍ത്താവല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു.
കോണ്‍ഗ്രസ് ഓഫിസിന്റെ മുന്‍വശത്ത് 23 മീറ്റര്‍ വീതിയുണ്ടോയെന്നാണ് ജോര്‍ജ് ജോസഫ് അളന്ന് പരിശോധിച്ചത്. 17 മീറ്ററാണ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡിന്റെ വീതി. ഇത് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് അദ്ദേഹം അളന്ന് തെളിയിക്കുകയായിരുന്നു.
adesdsvdfsdff