ഹാരിസ് ബീരാൻ, ജോസ് കെ.മാണി, പി.പി.സുനീർ എന്നിവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്ക് ഹാരിസ് ബീരാൻ, ജോസ് കെ.മാണി, പി.പി.സുനീർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് മൂന്നിന് അവസാനിച്ചിരുന്നു. ഇതോടെയാണ് മൂവരെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 25നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. ഹാരിസ് ബീരാൻ യുഡിഎഫ് പ്രതിനിധിയായും ജോസ് കെ.മാണി, പി.പി.സുനീർ എന്നിവർ എൽഡിഎഫ് പ്രതിനിധിയായിട്ടാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതൽ ഡൽഹി കെഎംസിസിയുടെ പ്രസിഡന്‍റുമാണ്. ജോസ് കെ.മാണി നിലവിൽ രാജ്യസഭാ എംപിയാണ്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവച്ചാണ് ജോസ് കെ.മാണി രാജ്യസഭയിലേക്ക് എത്തുന്നത്. കേരള കോൺഗ്രസ് −എം ചെയർമാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്ക് എത്തിയത്. പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിംഗ് ബോർഡ് വൈസ് ചെയർമാനാണ്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച സുനീർ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ജോസ് കെ.മാണി, എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിച്ചതോടെയാണ് കേരളത്തിൽ മൂന്ന് ഒഴിവുവന്നത്.
sdfsdf