കൊട്ടിയത്ത് രക്ഷിക്കാൻ ഇറങ്ങിയ സഹോദരന് പിന്നാലെ കാൽ വഴുതി കുളത്തിൽ ഏഴുവയസുകാരനും മരിച്ചു
കൊട്ടിയം കാൽ വഴുതി കുളത്തിൽ ഏഴുവയസുകാരനും മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്−ഹയറുന്നീസ ദമ്പതികളുടെ മകൻ അഹിയാൻ ആണ് മരിച്ചത്. അഹിയാന്റെ മൂത്ത സഹോദരൻ ഫർസീൻ(12) വെള്ളിയാഴ്ച മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടികൾ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിൽ വീണത്. കുട്ടികളുടെ മാതാവ് അപകടം നടന്ന സ്ഥലത്തിനടുത്ത് ബേക്കറി കട നടത്തുകയാണ്. ബേക്കറിയിലെത്തിയ കുട്ടികൾ മൂത്രമൊഴിക്കാൻ പോവുകയായിരുന്നു. അപ്പോൾ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
സഹോദരനെ രക്ഷിക്കാൻ ഫർസീൻ കുളത്തിലേക്ക് ചാടി. എന്നാൽ രണ്ടുപേരും വെള്ളത്തിൽ മുങ്ങിപ്പോയി. സംഭവസമയം സമീപത്ത് ആരുമുണ്ടായിരുന്നില്ല. അൽപസമയത്തിനു ശേഷം അന്തർസംസ്ഥാന തൊഴിലാളിയാണ് കുട്ടികളുടെ ചെരിപ്പ് കരയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരിച്ചു. ശനിയാഴ്ച പുലർച്ചെ അഹിയാനും മരിച്ചു. ചെറുപുഷ്പം സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
sdfdsf