സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. കേസിലെ 19 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിബിഐയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് കോടതി നടപടി. കേസിന്‍റെ വിചാരണ കഴിയുംവരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും 60 ദിവസത്തിൽ അധികമായി ജയിലിൽ കഴിയുകയാണെന്നും കാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സാക്ഷിമൊഴികൾ മാത്രമുള്ള കേസായതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സിബിഐ കോടതിയിൽ വാദിച്ചു.
സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള സാധ്യയുണ്ടെന്നായിരുന്നു വാദം. സിദ്ധാർഥന്‍ ക്രൂരമർദനത്തിനിരയായെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും കേസിൽ കക്ഷി ചേർന്ന സിദ്ധാർഥന്‍റെ അമ്മയും കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
zxczc