ഇറേനിയൻ സേനയുടെ വെടിയേറ്റ് യാത്രാവിമാനം തകർന്ന് 176 പേർ മരിച്ച സംഭവത്തിൽ നാല് രാജ്യങ്ങൾ യുഎന്നിൽ പരാതി നൽകി
നാലു വർഷം മുന്പ് ഇറേനിയൻ സേനയുടെ വെടിയേറ്റ് യാത്രാവിമാനം തകർന്ന് 176 പേർ മരിച്ച സംഭവത്തിൽ യുക്രെയ്ൻ, കാനഡ, സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്‌ട്രസഭയുടെ വ്യോമയാന ഏജൻസിയായ ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് പരാതി നല്കി. യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാനത്തിലുണ്ടായിരുന്നത് ഈ നാലു രാജ്യങ്ങളിലെ പൗരന്മാരാണ്. യാത്രാവിമാനത്തിനു നേർക്ക് ആയുധം പ്രയോഗിച്ചത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2020 ജനുവരി എട്ടിന് ടെഹ്റാനിൽനിന്ന് പുറപ്പെട്ട വിമാനത്തെ ഇറേനിയൻ സേന വെടിവച്ചിടുകയായിരുന്നു. ഇറാനിലെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ സുലൈമാനി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു സംഭവം. വെടിവച്ചത് അബദ്ധത്തിലാണെന്ന് ഇറാൻ പറഞ്ഞു. ദുരന്തത്തിന്‍റെ ഇരകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാലു രാജ്യങ്ങൾ ഇറാനെതിരേ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലും പരാതി നല്കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒന്നര ലക്ഷം ഡോളർ വീതം നല്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ 10 പേർക്ക് ഇറേനിയൻ കോടതി കഴിഞ്ഞ ഏപ്രിലിൽ ശിക്ഷ വിധിച്ചിരുന്നു.
sdfsdf