ന്യൂജേഴ്‌സിയിൽ പള്ളിക്ക് സമീപം വെടിവെപ്പ്‍; ഇമാം കൊല്ലപ്പെട്ടു
ന്യൂജേഴ്‌സി നെവാർക്കിലെ മുസ്‍ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ ഇമാം കൊല്ലപ്പെട്ടു. ഇമാം ഹസ്സന്‍ ഷെരീഫാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം. എന്നാൽ വെടിവെപ്പിന്‍റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല. “2006 മുതൽ നെവാർക്ക് ലിബർട്ടി ഇന്‍റർനാഷണൽ എയർപോർട്ടിൽ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസ്സൻ ഷെരീഫ്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നു’’ഷെരീഫ് ജോലി ചെയ്തിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ വക്താവ് ലിസ ഫാർബ്സ്റ്റൈൻ പറഞ്ഞു.
വെടിവെപ്പിനെ തുടർന്ന് ന്യൂജേഴ്സിയിലെ ഗവർണർ ഫിൽ മർഫി പള്ളി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. മസ്ജിദ്−മുഹമ്മദ്−നെവാർക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാർക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടർ ഫ്രിറ്റ്‌സ് ഫ്രാഗെ പ്രസ്താവനയിൽ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. ഇസ്രായേൽ−ഹമാസ് യുദ്ധത്തിനു ശേഷം അമേരിക്കയിലുടനീളം ഇസ്‌ലാമോഫോബിക്, സെമിറ്റിക് വിരുദ്ധ ആക്രമണങ്ങൾ വർധിച്ചുവരികയാണ്.
്േിേ്ിേ