ബന്ദികളെ വിട്ടുകിട്ടാൻ പരമാവധി വിട്ടുവീഴ്ചക്ക് ഒരുക്കമാണെന്ന് ഇസ്രായേൽ; ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് ഹമാസ്


ബന്ദികളെ വിട്ടുകിട്ടാൻ പരമാവധി വിട്ടുവീഴ്ചക്ക് ഒരുക്കമാണെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിലുറച്ച് ഹമാസ്.രണ്ടാഴ്ച മുതൽ ഒരു മാസം വരെ വെടിനിർത്താമെന്ന നിർദേശവും മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ. പരമാവധി സിവിലിയൻ കുരുതി ഒഴിവാക്കാനും ഗസ്സയിൽ കൂടുതൽ ഉൽപന്നമെത്തിക്കാനും ഇസ്രായേലിനോട് നിർദേശിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിൻകൻ പറഞ്ഞു. ഗസ്സയിൽ മരണം ഇരുപതിനായിരം കടന്നു.  അമേരിക്കയുടെ വീറ്റോ ഒഴിവാക്കാൻ രക്ഷാസമിതിയിലെ വോട്ടിങ് വീണ്ടും മാറ്റി. യെമനെ അക്രമിച്ചാൽ തിരിച്ചടിക്കുമെന്ന താക്കീതുമായി ഹൂത്തികൾ. ആഭ്യന്തര, അന്തർദേശീയ സമ്മർദം കടുത്തതോടെ ബന്ദികളുടെ കൈമാറ്റം ഉറപ്പാക്കാൻ ഉദാര വെടിനിർത്തൽ നിർദേശവുമായി ഇസ്രായേല്‍ രംഗത്തെത്തി. ഹമാസ് ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാൽ രണ്ടാഴ്ച മുതൽ ഒരു മാസം വരെ വെടിനിർത്താൻ തയ്യാറാണെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഇസ്രായേലി ചാനൽ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെ പ്രധാന തടവുകാരെ മോചിപ്പിക്കുന്നതിനു പുറമെ ഗസ്സയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് സൈനികപിൻമാറ്റത്തിന് തയാറാണെന്നും അറിയിച്ചതായി ചാനൽ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ സൈനിക നടപടിയിൽ ചില മാറ്റങ്ങൾ വരുത്താൻ സന്നദ്ധമാണെന്നും അതിനെ തങ്ങളുടെ വിജയമായി ഹമാസ് വിലയിരുത്തിയാൽ പോലും പ്രശ്നമില്ലെന്നും മധ്യസ്ഥ രാജ്യങ്ങൾക്ക് ഉറപ്പു നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. ഈജിപ്ത് നേതാക്കൾ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യക്കു മുമ്പാകെ ഇസ്രായേൽ നിർദേശം സമർപ്പിച്ചു. എന്നാൽ സമ്പൂർണ വെടിനിർത്തൽ ഇല്ലാതെ ചർച്ചക്കില്ലെന്നു തന്നെയാണ് പ്രതികരണം. 

ഹമാസ് നേതാവ് ഒസാമ ഹംദാൻ ഇന്നലെ രാത്രി വാർത്താ സമ്മേളനത്തിലും ഇതുതന്നെ ആവർത്തിച്ചു.യുദ്ധം നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ കൈമാറണമെന്നുമാണ് ഇസ്രായേൽ സൈനിക മേധാവിയുടെ നിലപാട്. അതിനിടെ, യു.എസ്വീണ്ടും വീറ്റോ ചെയ്യുമെന്ന ആശങ്കയുടെ പേരിൽ യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയത്തിലെ വോട്ടിങ് ഇന്നേക്ക് മാറ്റി. വെടിനിർത്തൽ എന്ന പ്രയോഗത്തിനു പകരം ‘ശത്രുത വൈകാതെ താൽക്കാലികമായി നിർത്തിവെക്കണ’മെന്നാക്കി പ്രമേയ വാചകം മാറ്റിയിരുന്നു. ഗസ്സയിലേക്ക് ഇസ്രായേൽ പരിശോധന നടത്തി ട്രക്കുകൾ പരിമിതമായികടത്തിവിടുന്നത്യു.എൻ നിയന്ത്രണത്തിലേക്ക് മാറുന്നത്അംഗീകരിക്കാനാകില്ലെന്നാണ് യു.എസ് ഇന്നലെ അറിയിച്ചത്.ചെങ്കടലിൽ സംയുക്ത നാവിക സുരക്ഷാ സേനക്ക് അമേരിക്ക രൂപം നൽകിയെങ്കിലും പിൻമാറില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഹൂത്തികൾ. യെമനെ അക്രമിച്ചാൽ അമേരിക്കൻ യുദ്ധ കപ്പലുകൾ വിലയൊടുക്കേണ്ടി വരുമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ നരനായാട്ടിൽ പ്രതിഷേധിച്ച്ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനംനിരോധിച്ച് മലേഷ്യയും രംഗത്തു വന്നു. ഹൂത്തികളും മലേഷ്യയും നൽകുന്ന സഹകരണത്തിന് ഹമാസ് നേതാക്കൾ നന്ദി അറിയിച്ചു. അതിനിടെ, വടക്കൻ, തെക്കൻ ഗസ്സകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലേറെ പേർ ഇന്നലെയും കൊല്ലപ്പെട്ടു. ഗസ്സയിൽ ഇതിനകം മരണം ഇരുപതിനായിരം കടന്നു. ഇവരിൽ എണ്ണായിരം കുട്ടികളും 6200 സ്ത്രീകളും ഉൾപ്പെടും. ലബനാനും സിറിയക്കും നേരെ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം. ഗസ്സയിൽ നിരവധി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും ചെയ്തതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. 

article-image

zdfdzf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed