സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ നിങ്ങൾക്കാവില്ലെന്ന് ഇസ്രായേലിനോട് ഹമാസ്
ചർച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ നിങ്ങൾക്കാവില്ലെന്ന് ഇസ്രായേലിനോട് ഹമാസ്. ഇസ്രായേൽ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് ഹമാസ് ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഇസ്രായേലികളോട് ഞങ്ങൾ പറയുന്നു: നെതന്യാഹുവിനും മന്ത്രി ഗാലൻറിനും യുദ്ധമന്ത്രിസഭക്കും ബന്ദികളെ ചർച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാൻ കഴിയില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ശ്രമിച്ച ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണ്’ −അബൂ ഉബൈദ പറഞ്ഞു.കഴിഞ്ഞ ദിവസം ഹമാസ് ബന്ദികളാക്കിയവരെ തെരഞ്ഞു കണ്ടുപിടിക്കാനായി നിയോഗിക്കപ്പെട്ട ഇസ്രായേൽ സൈനിക യൂണിറ്റിന്റെ തലവൻ യുഹ യെഗോർ ഹിർഷ്ബർഗ് (52) കൊല്ലപ്പെട്ടത് സൂചിപ്പിച്ചായിരുന്നു അബൂഉബൈദയുടെ പരാമർശം. ഹിർഷ്ബർഗിനെ പിടികൂടി ബന്ദികളുടെ അടുത്ത് എത്തിക്കാനായിരുന്നു അൽ ഖസ്സാം ബ്രിഗേഡിന്റെ ശ്രമമെന്നും എന്നാൽ സൈനിക ഓപ്പറേഷൻ സമയത്തെ സാഹചര്യം കഠിനമായതിനാൽ കൊലപ്പെടുത്തേണ്ടി വന്നു എന്നുമാണ് ഖസ്സാം ബ്രിഗേഡ് അറിയിച്ചത്. വെടിനിർത്തൽ പുനരാരംഭിച്ച 10 ദിവസത്തിനുള്ളിൽ ബെയ്ത് ഹനൂൻ മുതൽ ഖാൻ യൂനിസ് വരെ 180ലധികം ഇസ്രായേൽ സൈനിക കവചിതവാഹനങ്ങളും ടാങ്കുകളും ബുൾഡോസറുകളും ഭാഗികമായോ പൂർണ്ണമായോ നശിപ്പിച്ചതായും അബൂ ഉബൈദ പറഞ്ഞു. ‘ഇസ്രായേൽ ആക്രമണത്തിനെതിരെ ഞങ്ങൾ പ്രതിരോധം തീർക്കുന്നത് തുടരുകയാണ്. തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികരെ വളരെ അടുത്ത് നിന്ന് നേരിട്ട് ആക്രമിക്കുന്നുണ്ട്. ഇത് ശത്രുനിരയിൽ ധാരാളം ആൾനാശവും പരിക്കും സൃഷ്ടിച്ചു. അഷ്‌കെലോണും അഷ്‌ദോദും ഉൾപ്പെടെ നിരവധി ഇസ്രായേലി നഗരങ്ങളെ ഖസ്സാം ബ്രിഗേഡുകൾ ആക്രമിച്ചു. എന്നാൽ, സിവിലിയന്മാർക്കും കെട്ടിടങ്ങൾക്കും നേരെയുള്ള ആക്രമണമാണ് വിജയമായി ശത്രുക്കൾ ഉയർത്തിക്കാട്ടുന്നത്. ഹമാസിനെ തകർക്കാൻ എന്ന ഇസ്രയേൽ വാദം കണ്ണിൽപൊടിയിടാനുള്ളതാണ്. അറബ്, ഇസ്‌ലാമിക ലോകം ഇതിനെതിരെ കാഴ്ചക്കാരായി നിൽക്കാതെ പ്രതിഷേധിക്കണം.
ആയിരക്കണക്കിന് പോരാളികൾ ഇപ്പോഴും ഉറച്ചുനിൽക്കുകയും പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു’ −അബൂ ഉബൈദ പറഞ്ഞു.
sdfsg