ഗസ്സയിൽ ഹിസ്ബുല്ല ഹമാസിനെ പിന്തുണക്കാനെത്തിയാൽ ബെയ്റൂത്തിലും നാശംവിതക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
ഗസ്സയിൽ ഹിസ്ബുല്ല ഹമാസിനെ പിന്തുണക്കാനെത്തിയാൽ ബെയ്റൂത്തിലും നാശംവിതക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹിസ്ബുല്ല ഒരു സമ്പൂർണ യുദ്ധം ആരംഭിക്കാൻ തീരുമാനിച്ചാൽ ഗസ്സയിൽനിന്ന് ഒട്ടും അകലെയല്ലാത്ത ബെയ്റൂത്തിനെയും ലബനാനെയും ഗസ്സയും ഖാൻ യൂനിസുമാക്കി മാറ്റും എന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.അതിനിടെ, വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഗസ്സമുനമ്പിലുടനീളം ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗസ്സയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. 24 മണിക്കൂറിനിടെ 350 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗസ്സയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായും ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും സംസാരിച്ചുവെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. തെക്കൻ ഗസ്സയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ സൈന്യം ഖാൻ യൂനിസിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.