ആൽബർട്ടോ ഫ്യുജിമോറിയെ ജയിൽമോചിതനാക്കി പെറു ഭരണഘടനാ കോടതി
മനുഷ്യാവകാശ സംഘടനകളുടെ ആവർത്തിച്ചുള്ള അഭ്യർഥന അവഗണിച്ച് പെറുവിന്റെ മുൻ പ്രസിഡന്റും ഏകാധിപതിയുമായ ആൽബർട്ടോ ഫ്യുജിമോറിയെ ജയിൽമോചിതനാക്കി പെറു ഭരണഘടനാ കോടതി. 1990–2000ൽ ഭരണം കൈയാളിയ വലതുപക്ഷ നേതാവായ ഫ്യുജിമോറിയെ 25 പേരുടെ കൊലപാതകത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി 2009ലാണ് 25 വർഷം ജയിൽവാസത്തിന് വിധിച്ചത്. ഷൈനിങ് പാത്ത്‌സ് സായുധസംഘടനയുമായി നടന്ന ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ കൊലയാളി സംഘത്തെ ഉപയോഗിച്ച് 25 പേരെ കൊന്നൊടുക്കിയ കുറ്റത്തിലാണ് ശിക്ഷ.
1991ൽ ലിമ പരിസരത്ത് സൈന്യത്തിലെതന്നെ പ്രത്യേക പരിശീലനം നേടിയ കൊലയാളിസംഘം കുട്ടി ഉൾപ്പെടെ 15 പേരെ വെടിവച്ചുകൊന്നു. 1992ൽ എൻറിക് ഗസ്‌മാൻ വൈ സർവകലാശാലയിലെ ഒമ്പത് വിദ്യാർഥികളെയും പ്രൊഫസറെയും ഇതേ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ ചാരസംഘടനാ തലവൻ വ്ലാദിമിറോ മൊണ്ടെസിനോസ് ന്യായാധിപന്മാർക്ക് കൈക്കൂലി നൽകുന്ന വീഡിയോ പുറത്തുവന്നാേതടെ രാജിവച്ച ഫ്യുജിമോറി അഞ്ചുവർഷത്തിനുശേഷം ചിലിയിലേക്ക് നാടുവിടുകയായിരുന്നു. അറസ്റ്റിലായതോടെ തിരിച്ചെത്തിച്ചാണ് വിചാരണ തുടങ്ങിയത്. 2017 ക്രിസ്‌മസ് തലേന്ന് അദ്ദേഹത്തെ വിട്ടയക്കാൻ അന്നത്തെ പ്രസിഡന്റ് പാബ്ലോ കുസിൻസ്കി ഉത്തരവിട്ടു. ഇതിനെതിരെ ഇന്റർ അമേരിക്കൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് നൽകിയ ഹർജിയിൽ 2018ൽ സുപ്രീംകോടതി പ്രസിഡന്റിന്റെ ഉത്തരവ് റദ്ദാക്കി ഫ്യുജിമോറിയെ തിരികെ ജയിലിലയച്ചു. ഇതേ പ്രസിഡന്റിന്റെ ഉത്തരവ് കാട്ടിയാണ് നിലവിൽ ഭരണഘടനാ കോടതി അദ്ദേഹത്തെ വിട്ടയച്ചത്. വ്യാഴാഴ്ച മോചിതനായ ഫ്യുജിമോറിയെ സ്വീകരിക്കാൻ മകളും വലതുപക്ഷനേതാവുമായ കെയ്‌കോ ഫ്യുജിമോറിയടക്കം എത്തിയിരുന്നു.
sdfdsf