ഗാസയിൽ വെടിനിർത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്എ
ഗാസയിൽ വെടിനിർത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്എ. ഹമാസിനെ തുടച്ചു നീക്കാന്‍ ഇസ്രയേലി സേന അക്ഷീണ പരിശ്രമം തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം. ഗാസയിലെ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്‍റോണിയോ ഗുട്ടിറെസിന്‍റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തിൽ മുറവിളി ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടൽ. ആഴ്ചകളായി നീണ്ടു നിൽക്കുന്ന പോരാട്ടങ്ങളുടെ ഫലമായി ഗാസയിൽ 17,487 ആളുകൾ കൊല്ലപ്പെട്ടതോടെ അന്‍റോണിയോ ഗുട്ടിറെസ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തിര യോഗം വിളിച്ചിരുന്നു. അമേരിക്കയുടെ നടപടിയിൽ യുഎഇ വളരെയധികം വ്യസനിക്കുന്നതായി വെടിനിർത്തലിനുള്ള പ്രമേയം സ്പോൺസർ ചെയ്ത യുഎഇയുടെ പ്രതിനിധി വ്യക്തമാക്കി.
സെക്യൂരിറ്റി കൗണ്‍സിലിന് മനുഷ്യത്വപരമായ വെടിനിർത്തൽ ആവശ്യപ്പെടാനാകില്ലെന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ആവശ്യത്തെ വീറ്റോ ചെയ്ത യുഎസ്എ പ്രമേയത്തിന്‍റെ സ്‌പോണ്‍സർമാരെ നിശിതമായി വിമർശിക്കുകയും ചെയ്തു. നിരുപാധികമായ വെടിനിർത്തൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നാണ് യുഎസ്എയുടെ വാദം. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗമായ യുഎസ്എയ്ക്ക് ഏത് പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്, എന്നാൽ മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന്‍ ഈ വിഷയത്തിൽ വോട്ടു ചെയ്യാതെ വിട്ടു നിൽക്കുകയാണ് ചെയ്തത്. ഹമാസ് ചെയ്യുന്ന ക്രൂരതകൾക്ക് പലസ്തീനി ജനത ഒന്നടങ്കം ശിക്ഷ ഏറ്റുവാങ്ങുന്നത് നീതികരിക്കാവുന്നതല്ലെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടിറെസ് പറഞ്ഞത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 12,00ൽ പരം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കി പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഇപ്പോഴും 138 ബന്ദികൾ ഹമാസിന്‍റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 80 ശതമാനവും ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഭക്ഷണം, ഇന്ധനം, ശുദ്ധജലം,മരുന്നുകൾ എന്നിവയുടെ ദൗർലഭ്യം നേരിടുന്ന ഇവരുടെ മേൽ രോഗബാധയുടെ ഭീഷണിയുമുണ്ട്.
dzdf