ഹമാസിന്‍റേത് കടിഞ്ഞാണില്ലാത്ത പൈശാചികതയാണെന്ന് ജോ ബൈഡൻ
ഹമാസിനെതിരേ ബൈഡൻ രൂക്ഷ ഭാഷയിൽ രംഗത്തെത്തി. ഹമാസിന്‍റേത് കടിഞ്ഞാണില്ലാത്ത പൈശാചികതയാണെന്ന് ബൈഡൻ കുറ്റപ്പെടുത്തി. “നിരപരാധികളെയാണു ഹമാസ് കൊന്നൊടുക്കിയത്. ഹമാസിന്‍റെ കൊടും ക്രൂരത ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിഷ്ഠുരകൃത്യത്തേക്കാൾ വലുതാണ്. ഞങ്ങൾ ഇസ്രയേലിനൊപ്പം നിലകൊള്ളും’−ബൈഡൻ പറഞ്ഞു. ഹമാസ് ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ഇരുപതിലേറെ അമേരിക്കക്കാരെ ഇസ്രയേലിൽനിന്നു കാണാതായെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലിലെത്തി നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്‍റെ ആദ്യവിമാനം ഇസ്രയേലിലെത്തി. തെക്കൻ ഇസ്രയേലിലെ നലേതിം വിമാനത്താവളത്തിൽ അമേരിക്കൻ വിമാനം ആയുധങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചരക്കു വിമാനം എത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തുമെന്നു റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടത് 17 ബ്രിട്ടീഷുകാർ ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 17 ബ്രിട്ടീഷുകാർ. കൊല്ലപ്പെട്ടവരിൽ ഇരുപതുകാരനും വയോധികനും ഉൾപ്പെടുന്നു. പത്തു ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടുവെന്നായിരുന്ന നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുകെ വിദേശകാര്യ സെക്രട്ടറി ജയിസംസ് ക്ലെവർലി ഇന്നലെ ഇസ്രയേലിലെത്തി. ഗാസയിലെ ആശുപത്രികൾ അഭയാർഥി ക്യാന്പുകളായി ഗാസയിലെ ആശുപത്രികൾ അഭയാർഥി ക്യാന്പുകളായി മാറിയെന്ന് ഡോക്ടർ. ഇസ്രയേൽ ആക്രമണത്തിൽ ഭയചകിതരായ ജനങ്ങൾ ആശുപത്രിവളപ്പിൽ അഭയം തേടുകയാണെന്ന് ബ്രിട്ടീഷ്−പലസ്തീനിയൻ സർജൻ ഘാസൻ അബു സിറ്റ പറഞ്ഞു. ആശുപത്രികൾ ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണു ജനം എത്തുന്നത്. താൻ ജോലി ചെയ്യുന്ന ഷിഫ ആശുപത്രിയിൽ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോ. ഘാസൻ പറഞ്ഞു. 2000−2500 രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യമുള്ളിടത്ത് ഇപ്പോൾത്തന്നെ 4500 പേരുണ്ട്.
hfhfh