സിനഡ് സമ്മേളനം; ഊഹാപോഹങ്ങൾ നിറഞ്ഞ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു മാർപാപ്പ
സിനഡിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും ഊഹാപോഹങ്ങൾ നിറഞ്ഞ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു മാധ്യമങ്ങളോടു ഫ്രാൻസിസ് മാർപാപ്പ അഭ‍്യർഥിച്ചു. പരിശുദ്ധാത്മസാന്നിധ്യ ബോധത്തിന് വിരുദ്ധമായ അത്തരം പ്രചാരണങ്ങളിൽവീണു പോകരുതെന്ന് വിശ്വാസി സമൂഹത്തോടും മാർപാപ്പ അഭ്യർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഒാഫീസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ സംസാരിക്കുന്നതിലുപരി മറ്റുള്ളവരെ കേൾക്കാനും അവരുടെ സാഹചര്യങ്ങൾ കൂടുതൽ മനസിലാക്കാനും സിനഡ് പ്രതിനിധികൾ തയാറാവണമെന്ന് മാർപാപ്പ ഓർമിപ്പിച്ചു. കൂടുതൽ വിചിന്തനത്തിനും പരിശുദ്ധാത്മ പ്രചോദനം തിരിച്ചറിയുന്നതിനുമായി പതിവിൽ കൂടുതൽ സമയം നിശബ്ദതതയ്ക്കായി ഈ സിനഡ് മാറ്റിവയ്ക്കുമെന്നും മാർപാപ്പ പറഞ്ഞു. അതനുസരിച്ച് ഓരോ ചെറിയ ഗ്രൂപ്പിന്‍റെയും പങ്കുവയ്ക്കലുകൾക്കു ശേഷം ഗണ്യമായ സമയം നിശബ്ദമായ പ്രാർഥനയ്ക്കുവേണ്ടി സിനഡ് അംഗങ്ങൾ മാറ്റി വച്ചു. രണ്ടാം ദിനത്തിൽ ചെറിയ ഗ്രൂപ്പുകളായി സിനഡ് അംഗങ്ങൾ തിരിയുകയും കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓരോ സഭാ സമൂഹവും എങ്ങനെയാണ് ഈ വലിയ കൂട്ടായ്മയ്ക്കു വേണ്ടി ഒരുങ്ങിയതെന്ന് വിവരിക്കുകയും ചെയ്തു.
രാവിലെ നടന്ന ആദ്യസെഷനിൽ തന്നെ മധ്യപൂർവേഷ്യയിലെ കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുവാൻ മലയാളിയായ മാത്യു തോമസിന് അവസരം ലഭിച്ചു. ഗൾഫ് നാടുകളിലെ വ്യത്യസ്തമായ സാഹചര്യങ്ങളെയും കോവിഡ് ഉയർത്തിയ വെല്ലുവിളികളെയും മറികടന്നു മഹാഭൂരിപക്ഷം പ്രവാസി മലയാളികൾ അടങ്ങിയ കത്തോലിക്കാ സമൂഹം സിനഡിനുവേണ്ടി ഒരുങ്ങിയത് അംഗങ്ങൾ ശ്രദ്ധയോടെ ശ്രവിക്കുകയും അറേബ്യൻ നാടുകളിലെ വിശ്വാസതീക്ഷ്ണതയെ അഭിനന്ദിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ഗൾഫിലെ സഭയ്ക്ക് പുതിയ ദിശാബോധം കൈവന്നുവെന്ന് ചങ്ങനാശേരി അതിരൂപത ചെത്തിപ്പുഴ ഇടവകാംഗമായ മാത്യു തോമസ് പറഞ്ഞു. വരുന്ന ദിവസങ്ങളിൽ കൂടുതൽ സിനഡ് അംഗങ്ങളുടെ പങ്കുവയ്ക്കൽ ഉണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു.
dgdgdf