മൊറോക്കോ ഭൂചലനം: മരണം 2000 കടന്നു; മരണ സംഖ്യ ഉയർന്നേക്കും


ഭൂകമ്പത്തിൽ തകർന്ന് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ. മരിച്ചവരുടെ എണ്ണം 2000 കടന്നു. 2000ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 1400ഓളം പേരുടെ നില ഗുരുതരമാണ്. ഉൾപ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.  ഉൾപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകാത്തതും വൈദ്യുതി ഇല്ലാത്തതും സ്ഥിതി രൂക്ഷമാക്കി.

വെള്ളി രാത്രി 11ന്‌ ശേഷമാണ്‌ ഹൈ അറ്റ്‌ലസ് പർവതനിരകളിൽ റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലുംവരെ അനുഭവപ്പെട്ടു. അറ്റ്‌ലസ് പർവതനിരയിൽ നിരവധി ചെറുകാർഷിക ഗ്രാമങ്ങൾ ഉൾപ്പെട്ട ഇഖിൽ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  ഇവിടെ നിന്നും 70 കിലോമീറ്റർ അകലെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള മാരാകേഷിലെ പഴയ നഗരത്തിലും കേടുപാടുകൾ സംഭവിച്ചു. പഴയ നഗരത്തിന്റെ ഹൃദയമായ ജെമാ അൽ−ഫ്‌ന സ്‌ക്വയറിൽ  മസ്ജിദ് മിനാരം വീണു. വിനോദ സഞ്ചാര സീസൺ അവസാനിച്ചെങ്കിലും ഒട്ടേറെ വിദേശികൾ നഗരത്തിൽ ഉണ്ടായിരുന്നു. ഇഖിലിൽനിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുള്ള തലസ്ഥാന നഗരിയായ റബറ്റ്‌, തീരദേശ പട്ടണമായ ഇംസോവാൻ എന്നിവിടങ്ങളിൽനിന്നുള്ളവർ ഭൂകമ്പം ഭയന്ന് വീടുകളിൽനിന്ന് പലായനം ചെയ്തു.

അമേരിക്കൻ ജിയോളജിക്കൽ സർവേ കണക്കനുസരിച്ച്, 1960−ന് ശേഷം മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്.  1960ലെ ഭൂചലനത്തിൽ  12,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഭൂകമ്പത്തിന്റെ മുൻകരുതൽ നടപടികൾ അവഗണിച്ച് അടുത്തടുത്തുള്ള കെട്ടിടങ്ങളിൽ ആളുകൾ കൂട്ടത്തോടെ താമസിച്ചത് മൊറോക്കോയിൽ ഭൂകമ്പത്തിന്റെ വ്യാപ്തി വലുതാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed