മൊറോക്കോ ഭൂചലനം; മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു
മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. മരണസംഖ്യ 632 എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 329 പേർക്ക് പരിക്കേറ്റു. ഇവരിൽ 51 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ പകുതിയിലും അൽ−ഹൗസ്, തരൂഡന്‍റ് പ്രവിശ്യകളിലായി ഉള്ളവരാണ്. വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടർച്ചലനങ്ങളുണ്ടായതായും യുസ് ഏജന്‍സി അറിയിച്ചു. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം മാരാക്കേക്കിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്ക് അറ്റ്ലസ് പർവതനിരകളിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്‌വർക്കും നഷ്ടമായി. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ തെരുവിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം നിരവധിപേർക്ക് ജീവന്‍ നഷ്ടപ്പെട്ട മൊറോക്കോ ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവന്‍ നഷ്ടപ്പെട്ടതിൽ അതിയായ വേദനയുണ്ട്. ഈ ദുരന്തസമയത്ത്, എന്‍റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാന്‍ ഇന്ത്യ തയാറാണ്− അദ്ദേഹം സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. വിവിധ ലോക രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തു.
sdfs