പാകിസ്ഥാനെ പുകഴ്ത്തി ചൈന

ബെയ്ജിംഗ് : പാകിസ്ഥാനെ വാനോളം പുകഴ്ത്തി ചൈന രംഗത്ത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) സമ്മേളനത്തിൽ പാകിസ്ഥാനെ പിന്തുണക്കുന്നതിൽ നിന്ന് വിട്ട് നിന്ന ചൈനയാണ് ഇപ്പോൾ ബെയ്ജിങ്ങിൽ പാകിസ്ഥാനെ വാനോളം പുകഴ്ത്തിയത്.
ഭീകരവാദത്തെ നേരിടാനുള്ള പാകിസ്ഥാന്റെ പ്രയത്‌നങ്ങളെ പക്ഷാപാതമില്ലാതെ നോക്കിക്കാണണമെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രി ലൂ കാങ് ബെയ്ജിങ്ങിൽ പറഞ്ഞത്.
ഭീകര സംഘടനകൾക്ക് സാന്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാത്തതിന് പാകിസ്ഥാൻ അന്താരാഷ്ര്ട സമൂഹത്തിന്റെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ പാകിസ്ഥാനെ പിന്തുണച്ച് പ്രതിച്ഛായ നഷ്ടപ്പെടുത്താനില്ലെന്ന നിലപാട് എടുക്കുകയായിരുന്നു ചൈന. ഇതേത്തുടർന്ന് പാകിസ്ഥാനെതിരായ തീരുമാനമെടുക്കുന്ന യോഗത്തിൽ ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു.
എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾ പകിസ്ഥാനെ പിന്തുണയ്ക്കാൻ കഴിയാത്തതിലെ ഖേദം തീർക്കാനാണ് ചൈനയുടെ പുതിയ നീക്കം. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സർക്കാരും ജനങ്ങളും ഒട്ടേറെ ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രി ലൂ കാങ് ബെയ്ജിങ്ങിൽ പറഞ്ഞത്.
ഭീകരവാദത്തെ ചെറുക്കാൻ വേണ്ടി സാന്പത്തികമായ നിയന്ത്രണങ്ങൾ പാകിസ്ഥാൻ കൊണ്ടുവന്നിട്ടുണ്ടെന്ന കാര്യം ചൈന തിരിച്ചറിയുന്നുണ്ടെന്നും ലൂ കാങ്ങ് കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ ശ്രമങ്ങളെ പക്ഷപാതരഹിതമായി സമീപിക്കണമെന്നും അവരെ വിമർശിക്കുന്പോൾ അവർ നടത്തിയ ഭീകരവാദ വിരുദ്ധ നടപടികൾ കാണാതെ പോവരുതെന്നും ചൈന ഓർമ്മിപ്പിച്ചു.