ജൻമാവകാശ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച് യു.എസ് ഫെഡറൽ ജഡ്ജി
![ജൻമാവകാശ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച് യു.എസ് ഫെഡറൽ ജഡ്ജി ജൻമാവകാശ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച് യു.എസ് ഫെഡറൽ ജഡ്ജി](https://www.4pmnewsonline.com/admin/post/upload/A_R6zLiHmCUA_2025-02-07_1738932419resized_pic.jpg)
വാഷിങ്ടൺ: യു.എസിൽ ഗ്രീൻകാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള പൗരൻമാർക്ക് വലിയ ആശ്വാസം. ജൻമാവകാശ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യു.എസ് ഫെഡറൽ ജഡ്ജി അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചു.
ട്രംപ് ഭരണഘടനയെ മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് വിധി പുറപ്പെടുവിക്കവെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ കഫ്നൂർ കുറ്റപ്പെടുത്തി. ജൻമാവകാശ പൗരത്വത്തിന്റെ കാര്യത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ട്രംപിന് തിരിച്ചടിയേൽക്കുന്നത്. നേരത്തേ മേരിലാൻഡ് ഫെഡറൽ ജഡ്ജിയും ട്രംപിന്റെ ഉത്തരവ് താൽകാലികമായി മരവിപ്പിച്ചിരുന്നു.
''നമ്മുടെ പ്രസിഡന്റിന്റെ സംബന്ധിച്ചിടത്തോളം നിയമവാഴ്ച അദ്ദേഹത്തിന്റെ നയലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള തടസ്സങ്ങളാണെന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണ്. നിയമവാഴ്ച അദ്ദേഹത്തിന് രാഷ്ട്രീയപരമോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടി അവഗണിക്കാനോ ഉള്ള ഒന്നുമാത്രമാണ്.''-ജഡ്ജി ജോൺ കഫ്നൂർ അഭിപ്രായപ്പെട്ടു.
എന്നാൽ ഈ കോടതിമുറിയിൽ നിയമ വാഴ്ച എന്നത് എനിക്ക് മാർഗദർശനം നൽകുന്ന തിളങ്ങുന്ന വിളക്കുമാടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാറുകൾ അവരുടെ നയപരമായ കളികൾക്കായി ഉപയോഗിക്കേണ്ട ഒന്നല്ല ഭരണഘടനയെന്നും ജഡ്ജി ഓർമപ്പെടുത്തി. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജൻമാവകാശ പൗരത്വം റദ്ദാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത്, ഭരണഘടന ഭേദഗതി കൊണ്ടുവരികയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് ജസ്റ്റിസ് ഡിപാർട്മെന്റ് അറിയിച്ചു. രണ്ട് ഉത്തരവുകളും രാജ്യവ്യാപകമായി ബാധകമാണ്. കേസ് പുരോഗമിക്കുന്നതുവരെ അവ പ്രാബല്യത്തിൽ തുടരും. ഫെബ്രുവരി 20നു ശേഷം യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജൻമാവകാശം റദ്ദാകുമെന്ന എക്സിക്യുട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. അതോടെ ഏറ്റവും കൂടുതൽ ഭീതിയിലായത് ഇന്ത്യയിൽ നിന്നുള്ള ദമ്പതികളായിരുന്നു.
യു.എസിൽ ഗ്രീൻ വിസ ലഭിക്കുന്നതും കാത്തുകഴിയുന്ന ഇവരിൽ പലരുടെയും പങ്കാളികൾ ഗർഭിണികളുമായിരുന്നു. അതിനാൽ ഫെബ്രുവരി 20ന് മുമ്പ് പ്രസവം നേരത്തേയാക്കാനുള്ള നടപടികൾക്കും ഇന്ത്യൻ ദമ്പതികൾ ശ്രമം നടത്തിയിരുന്നു. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ യു.എസിൽ താൽകാലിക വിസയിൽ കഴിയുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക്, മാതാപിതാക്കളിൽ ഒരാൾ യു.എസ് പൗരനോ ഗ്രീൻ കാർഡ് ഉടമയോ അല്ലാത്ത പക്ഷം യു.എസ് പൗരത്വം ലഭിക്കില്ല.
അങ്ങനെയുള്ള കുടിയേറ്റക്കാരുടെ കുട്ടികൾക്ക് രാജ്യത്ത് ലഭിക്കുന്ന ട്യൂഷൻ ഇളവ്, ഫെഡറൽ സാമ്പത്തിക സഹായം, സ്കോളർഷിപ്പുകൾ എന്നിവയും നഷ്ടപ്പെടും. ഇത് അവരുടെ വിദ്യാഭ്യാസത്തെ പോലും സാരമായി ബാധിക്കും. മാത്രമല്ല, യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് 21 വയസ് തികയുമ്പോൾ മറ്റൊരു വിസ ലഭിച്ചില്ലെങ്കിൽ സ്വയം നാടുകടത്തലിനും നിർബന്ധിതരായേക്കാം. ഇതും ഗ്രീൻ കാർഡ് ഇല്ലാത്ത കുടിയേറ്റക്കാരുടെ ആശങ്ക വർധിക്കാൻ കാരണമായി.
dsfsdf