ബഹിരാകാശത്തേക്ക് ചുവടുവെപ്പ്; പൊളാരിസ് ഡൗണ്‍ ദൗത്യം വിജയകരം


ന്യൂയോർക്: അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാ‌ന്‍ (41), സ്പെയ്സ്എക്സ് എൻജിനിയർ സാറാ ഗില്ലിസ് (30) എന്നിവർ ഭൂമിക്ക് 700 കിലോമീറ്റർ അകലെ നിന്ന് ബഹിരാകാശത്തേക്ക് ചുവടുവെച്ചപ്പോൾ പിറന്നത് സ്വകാര്യ മേഖലയുടെ ബഹിരാകാശ പര്യവേഷണത്തിലെ ചരിത്ര നിമിഷങ്ങൾ. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യൻ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. പൊളാരിസ് ഡൗണ്‍ ദൗത്യത്തിലൂടെ സ്പേസ് എക്സാണ് ഈ ബഹിരാകാശ ദൗത്യം യാഥാർഥ്യമാക്കിയത്. ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികൾ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും പൊളാരിസ് ദൗത്യത്തിനുണ്ട്. ഇതിനുള്ള പണം മുഴുവൻ ചെലവാക്കിയത് ‘ഷിഫ്റ്റ് 4 പേമെന്റ്’ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാരെഡ് ഐസാക്മാനാണ്. എത്ര തുകയാണ് ഇദ്ദേഹം ചെലവിട്ടതെന്ന് പുറത്തുവന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾ ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് കടന്നുവന്നതിന് ശേഷമുള്ള നിർണായക ചുവടുവെപ്പാണ് ദൗത്യത്തിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

ഐസാക്മാ‌നും സാറാ ഗില്ലിസിനുമൊപ്പം സ്കോട്ട് പൊറ്റീറ്റ്, അന്നാ മേനോന്‍ എന്നിവരും ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. ഭൂമിയിൽനിന്നു പുറപ്പെട്ട ഡ്രാഗൺ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റർ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. പിന്നാലെ ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തിൽനിന്ന് പുറത്തിറങ്ങിയത്. ശൂന്യതയിലേക്കിറങ്ങിയ ഐസാക്മാൻ ദൂരെ തിളങ്ങുന്ന ഭൂമിയെ നോക്കി. ‘അതിമനോഹരമായിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. കാലിഫോർണിയയിലെ സ്പേസ് സെന്‍ററിലുള്ളവർ ഇത് കേട്ട് കയ്യടിച്ചു. പിറകെ സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി. രണ്ടുപേരും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് ചെലവഴിച്ചു. ഇതിനായുള്ള തയാറെടുപ്പെല്ലാംകൂടി ചേരുമ്പോൾ ഒരു മണിക്കൂർ 46 മിനിറ്റ് കൊണ്ട് നടത്തം പൂർത്തിയായി. ജാരെഡ് ഐസാക്മാ‌ന്‍, സാറാ ഗില്ലിസ് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ സെപ്റ്റംബർ 10 ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പൊളാരിസ് പേടകം കുതിച്ചത്. മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് വ്യാഴാഴ്ച ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.

article-image

jhfgjh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed