പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിൽ ആറു ദിവസത്തേക്ക് സമൂഹ മാധ്യമങ്ങൾക്ക് നിരോധനം
ലാഹോർ: പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിൽ ആറു ദിവസത്തേക്ക് സമൂഹ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. വാട്സ്ആപ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹ മാധ്യമങ്ങളാണ് നിരോധിക്കുക. മുഹർറം ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 13 മുതൽ 18 വരെയാണ് നിരോധനം. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്തിയതായി ആരോപിച്ച് ഫെബ്രുവരിയിൽ ‘എക്സ്’ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. വിദ്വേഷകരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് ന്യായീകരണം.
മുഖ്യമന്ത്രി മറിയം നവാസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. 1.20 കോടി ജനങ്ങളാണ് പഞ്ചാബ് പ്രവിശ്യയിലുള്ളത്. സമൂഹ മാധ്യമങ്ങളെ ദുഷിച്ച മാധ്യമങ്ങളെന്ന് വിശേഷിപ്പിച്ച പാകിസ്താൻ കരസേന മേധാവി ജനറൽ അസിം മുനീർ ‘ഡിജിറ്റൽ തീവ്രവാദം’ ചെറുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന നിർദേശം വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാറും മുന്നോട്ടുവെച്ചിട്ടുണ്ട്.
adsfsdf