നാറ്റോയുടെ സെക്രട്ടറി ജനറൽ ആയി ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയെ നിയമിച്ചു
ബ്രസൽസ്: ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയെ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറൽ ആയി നിയമിച്ചു. നാറ്റോയുടെ ബ്രസൽസിലെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ അംബാസഡർമാർ റുട്ടെയുടെ നിയമനം അംഗീകരിച്ചു. ഇപ്പോഴത്തെ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബെർഗ് ഒക്‌ടോബറിലാണു സ്ഥാനമൊഴിയുന്നത്. ഒരു ദശാബ്ദത്തിലധികം നാറ്റോയുടെ തലപ്പത്തിരുന്നയാളാണ് അദ്ദേഹം. 2022ൽ റഷ്യ-ഉക്രയ്ൻ സംഘർഷം ആരംഭിച്ച ശേഷം അദ്ദേഹത്തിൻ്റെ കാലാവധി നീട്ടിനൽകുകയായിരുന്നു. മാർക്ക് റുട്ടെ കരുത്തനായ നേതാവാണെന്നും വെല്ലുവിളികൾ നേരിടുന്നതിന് നാറ്റോയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്നു വിശ്വാസമുണ്ടെന്നും സ്റ്റോൾട്ടൻബെർഗ് പ്രതികരിച്ചു.
നിലവിൽ റുട്ടെ നെതർലൻഡ്സിൽ കാവൽ സർക്കാരിനെ നയിക്കുകയാണ്. പുതിയ ഡച്ച് പ്രധാനമന്ത്രിയായി ഡിക് ഷൂഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്. റൊമേനിയൻ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് കഴിഞ്ഞ ആഴ്ച മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് റുട്ടെ എതിരാളിയില്ലാതെ സെക്രട്ടറി ജനറൽ ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 14 വർഷം ഡച്ച് പ്രധാനമന്ത്രിയായിരുന്ന റുട്ടെയ്ക്ക് യൂറോപ്യൻ രാഷ്‌ട്രീയത്തിലുള്ള സ്വാധീനവും മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അടുപ്പവും പദവിയിലേക്കു പരിഗണിക്കപ്പെടുന്നതിൽ അനുകൂല ഘടകമായിരുന്നു.
sdfsf