ക്യാൻസറിന് എതിരെ വാക്‌സിൻ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ ഗവേഷകർ

അർബുദകോശങ്ങളെ നശിപ്പിക്കാനും അർബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന ആന്റി കാന്‍സർ വാക്‌സിൻ വികസിപ്പിച്ച് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകർ. ബ്രിങ്ഹാം ആൻ്‍ഡ് വിമൻസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്ലേഷണൽ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഇത് സംബന്ധിച്ച ഗവേഷണം നടന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ തലച്ചോറിലെ അർബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്‌ക്കെതിരെ പ്രതിരോധം തീർക്കാൻ ഈ വാക്‌സിന് സാധിച്ചതായി സയന്‍സ് ട്രാൻസ്ലേഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ജീവനുള്ള അർബുദകോശങ്ങളിൽ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് ഈ കാന്‍സർ വാക്‌സിന്‍ വികസിപ്പിച്ചത്. സാധാരണ വാക്‌സിനുകൾ നിർവീര്യമായ അർബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ, ജീവനുള്ള അർബുദ കോശങ്ങൾ ഉപയോഗിക്കുന്നത് തലച്ചോറിലൂടെ ദീർഘദൂരം സഞ്ചരിക്കാന്‍ വാക്‌സിനെ സഹായിക്കുമെന്ന് സിഎസ്ടിഐയിലെ ഗവേഷകന്‍ പറയുന്നു.
ജനിതക എഡിറ്റിങ് ടൂളായ CRISPR-Cas9 ഉപയോഗിച്ചാണ് അർബുദ കോശങ്ങളെ ഗവേഷകർ അർബുദങ്ങളെ നശിപ്പിക്കുന്ന ആന്റി കാന്‍സർ ഏജന്റാക്കി മാറ്റിയത്. ജനിതക എന്‍ജിനീയറിങ് നടത്തപ്പെട്ട കോശങ്ങളെ പ്രതിരോധ സംവിധാനത്തിന് വീണ്ടും എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ രൂപകൽപന ചെയ്യുക വഴി ദീർഘകാല പ്രതിരോധം സാധ്യമാണെന്നും ഗവേഷകർ അറിയിച്ചു. തലച്ചോറിലെ അർബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പലതരം അർബുദങ്ങൾക്ക് എതിരെ ഇത് ഫലപ്രദമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
yiugyi