കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെദ്രോസ് അദാനം ഗെബ്രിയോസസ്. കോവിഡ് ബാധിക്കുന്പോൾ ജനസമൂഹം കോവിഡ് പ്രതിരോധശേഷി താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
അപകടകരമായ ഒരു വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗവുമല്ല. കോവിഡ് വന്നാൽ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ല. പരമാവധി ആളുകളിലേക്ക് കോവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുത്. അതു ശരിയല്ല. ആർജിത പ്രതിരോധമാണ് വാക്സിനേഷന്‍റെ സങ്കൽപ്പം. വാക്സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇവ കൈവരിക്കാൻ സാധിക്കൂ എന്നും അദാനം പറഞ്ഞു. പൊതുജനാരോഗ്യ ചരിത്രത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും അദാനം വ്യക്തമാക്കി.