ഗസ്സയിലെ 50,000 കുട്ടികൾക്ക് പോഷകാഹാരകുറവിന് അടിയന്തര ചികിത്സ വേണമെന്ന് യു.എൻ


ഗസ്സയിലെ 50,000 കുട്ടികൾക്ക് പോഷകാഹാരകുറവിന് അടിയന്തര ചികിത്സ വേണമെന്ന് ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ നടപടികൾ മൂലം ഗസ്സയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു. ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്നും യു.എൻ ഏജൻസി കൂട്ടിച്ചേർത്തു. ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിൽ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് യുണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. മറ്റുള്ള യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടത് ഗസ്സയിലെ യുദ്ധത്തിലാണെന്നും യുനിസെഫ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം 10,000 കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളുമായ പോയ ട്രക്കിന് അനുമതി ലഭിച്ചില്ലെന്നും യുണിസെഫ് അറിയിച്ചു.  

ഗസ്സ സിറ്റിയിൽ ഇസ്രായേൽ മൂന്നു വീടുകൾക്കുനേരെ നടത്തിയ ബോംബാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഡസൻ കണക്കിനാളുകൾക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ബന്ദികളും കൊല്ലപ്പെട്ടതായി അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. റഫയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒമ്പത് ഫലസ്തീനികളുടെ മൃതദേഹം കണ്ടെടുത്തതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.  തെക്കൻ ഗസ്സ മുനമ്പിലെ റഫ നഗരത്തിന് പടിഞ്ഞാറ് താൽ അസ്−സുൽത്താനിൽ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഇവരെ രക്ഷിക്കാനെത്തിയവരെയും വധിച്ചതായും ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.   തെക്കൻ ഇസ്രായേലിലെ സൂഫ സൈനിക സൈറ്റിനുനേരെയും നെത്സാരിമിലെ ഇസ്രായേൽ കമാൻഡ് ആസ്ഥാനത്തിനുനേരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായും അവർ അറിയിച്ചു. ഇസ്രായേൽ ഗസ്സയിൽ നിന്ന് പിന്മാറിയാൽ മാത്രമേ ബന്ദിമോചനം സാധ്യമാകൂവെന്ന് ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അൽ−ഖുദ്‌സ് ബ്രിഗേഡ്‌സ് പറഞ്ഞിരുന്നു. 

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed