'ലക്ഷ്മി ബോംബ്'; അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണി സേന

മുംബൈ: അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിന്റ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രജപുത് കർണി സേന രംഗത്ത്. സിനിമയുടെ പേരിലുള്ള ലക്ഷ്മിയാണ് കാരണം. ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് സംഘടന ആരോപിക്കുന്നു. ദേവിയുടെ അന്തസ്സ് കുറയ്ക്കാനും ദേവിയോട് അനാദരവ് കാണിക്കാനും ഉദ്ദേശിച്ച് 'ലക്ഷ്മി ബോംബ്' എന്ന തലക്കെട്ട് നിർമ്മാതാക്കൾ മനഃപൂർവ്വം ഉപയോഗിച്ചതായി രജപുത് കർണി സേന ആരോപിച്ചു. ചിത്രത്തിന്റെ പേര് ഹിന്ദുമതത്തിലെ പ്രത്യയശാസ്ത്രം, ആചാരങ്ങൾ, ദേവന്മാർ, ദേവതകൾ എന്നിവക്ക് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതായും ഇവർ ആരോപിക്കുന്നു.
ലക്ഷ്മി ബോംബ് എന്ന ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ ട്വിറ്ററില്‍ സജീവമാണ്. തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം നവംബർ ഒൻപതിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.