വീണ്ടും കുതിച്ചുയർന്ന് സ്വർണ വില

കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. പവന് 2160 രൂപ വർദ്ധിച്ച് 68,480 രൂപയായി. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയർച്ചയാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ദിവസം ഇത്രയും വർധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധനക്കുള്ള കാരണം. സ്പോട്ട് ഗോൾഡിന്റെ വിലയിൽ കഴിഞ്ഞ ദിവസം 2.6 ശതമാനം വർധനയാണ് ഉണ്ടായത്.
ട്രോയ് ഔൺസിന് 3,059 ഡോളറായാണ് സ്വർണവില ഉയർന്നത്. യു.എസിൽ ഗോൾഡ് ഫ്യൂച്ചർ മൂന്ന് ശതമാനം ഉയർന്ന് 3,079 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2025ൽ മാത്രം 400 ഡോളറിന്റെ വില വർധനയാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. നേരത്തെ ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതുവരെ 10 ശതമാനം മാത്രമായിരിക്കും തീരുവ. എന്നാൽ, ചൈനയുമായുള്ള കൊമ്പുകോർക്കൽ തുടരാനാണ് തീരുമാനമെന്ന് വ്യക്തമാക്കി ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ 125 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്.
75ലധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ചവേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
dsfsf