ബഹ്‌റൈനിലും ഇന്ത്യക്കു പുറത്തുമുള്ള നീറ്റ് പരീക്ഷകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ
ഇന്ത്യക്കു പുറത്ത് നീറ്റ് പരീക്ഷകേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെൻറ് നാഷനൽ ടെസ്റ്റിങ് ഏജൻസിയോട് അഭ്യർഥിച്ചു. നീറ്റ് യു.ജി 2024ൻറെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുകയും ഇന്ത്യയിലുടനീളം 554 പരീക്ഷകേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയും എന്നാൽ ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങളെക്കുറിച്ച് പരാമർശമില്ലാതെയുമുള്ള സാഹചര്യത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർഥികൾ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 2022ലും 2023ലും നീറ്റ് യു.ജി പരീക്ഷ ഇവിടെ വിജയകരമായി നടത്തിയിരുന്നു.
ഇപ്പോൾ എൻ.ടി.എയുടെ അടുത്തിടെയുള്ള തീരുമാനം പല പ്രവാസി കുടുംബങ്ങളെയും അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലും പെടുത്തിയെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സാഹചര്യത്തിൽ കുട്ടികളോടൊപ്പം ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്കരമാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഈ ദുരവസ്ഥ മനസ്സിലാക്കി ബഹ്‌റൈനിലും ഇന്ത്യക്കു പുറത്തുമുള്ള പരീക്ഷകേന്ദ്രങ്ങൾ പുനഃസ്ഥാപിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ാിീേി്