വിദേശ ജോലി; റിക്രൂട്ട്മെന്റ് തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം


വിദേശത്ത് ജോലി തേടുന്നവർ തൊഴിൽ തട്ടിപ്പിനിരകളാകാതെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധി പേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സാധുതയുള്ള തൊഴിൽവിസയിൽ മാത്രമേ വിദേശ രാജ്യത്ത് എത്താവൂ എന്ന് ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്യാത്തതും നിയമവിരുദ്ധവുമായ റിക്രൂട്ടിങ് ഏജന്റുമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെയാണ് പ്രവർത്തിക്കുന്നത്. ഇവർ വ്യാജമോ നിയമവിരുദ്ധമോ ആയ ജോലികൾ വാഗ്ദാനം ചെയ്യുകയും തൊഴിലന്വേഷകരിൽനിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഫേസ്ബുക്ക്, വാട്സ്ആപ്, ടെക്‌സ്‌റ്റ് മെസേജുകൾ തുടങ്ങിയവയിലൂടെയാണ് ഇവർ ഇരകളെ പാട്ടിലാക്കുന്നത്. കൃത്യമായ ഓഫിസോ വിലാസമോ ഇല്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പരാതിയുണ്ടായാൽ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ പലപ്പോഴും സാധിക്കാറില്ല. ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാന്മർ, ലാവോസ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും മുന്നറിയിപ്പിലുണ്ട്.

വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചതിനുശേഷം അനാശാസ്യത്തിനു പ്രേരിപ്പിച്ച നിരവധി പരാതികൾ അടുത്തിടെ ലഭിച്ചിരുന്നു. ഇങ്ങനെ ഇരകളാക്കപ്പെട്ടവരെ എംബസിയുടെ സഹായത്താൽ സാമൂഹിക പ്രവർത്തകൾ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയക്കുകയാണ് പതിവ്. ജോലി അന്വേഷകർ ഇങ്ങോട്ട് പുറപ്പെടുന്നതിനുമുമ്പ് തൊഴിൽ കരാർ പരിശോധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനുമാത്രമേ സാധുതയുള്ളൂ. തൊഴിൽ കരാറിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തതയുണ്ടാകണം.

രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജന്റുമാർ ഇന്ത്യൻ ഗവൺമെന്റ് കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ തൊഴിലന്വേഷകരെ നിർബന്ധമായും ചേർക്കണം. പ്രവാസി മരണപ്പെട്ടാൽ 10 ലക്ഷം രൂപ വരെ പ്രവാസി ഭാരതീയ ബീമാ യോജനയിൽ ചേർന്നാൽ ലഭിക്കും. ജോലി സംബന്ധമായ പരിക്കുകളുണ്ടായാലും ചികിത്സ ചെലവുകളടക്കം ആനുകൂല്യങ്ങൾ ലഭിക്കും. ഒറ്റത്തവണ പ്രീമിയം 275 രൂപയാണ് രണ്ടു വർഷത്തേക്കുള്ള കവറേജിന് നൽകേണ്ടത്. 375 രൂപ പ്രീമിയമടച്ചാൽ മൂന്നു വർഷം കവറേജ് ലഭിക്കും. www.emigrate.gov.inൽ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പട്ടിക ലഭ്യമാണ്. ഇന്ത്യൻ എമിഗ്രേഷൻ നിയമം അനുസരിച്ച്, രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജന്റുമാർക്ക് 30,000 രൂപ + 18 ശതമാനം ജി.എസ്.ടിയാണ് സേവന ഫീസായി വിദേശത്തേക്ക് പോകുന്നവരിൽനിന്ന് ഈടാക്കാവുന്ന പരമാവധി തുക. വാങ്ങിയ തുകയുടെ രസീത് നൽകുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. റിക്രൂട്ട്മെന്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ +917428321144 എന്ന വാട്സ്ആപ് നമ്പറിലോ helpline@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കാം.

article-image

asddasadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed