ബഹ്‌റൈൻ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ
ബഹ്‌റൈൻ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ, ഇന്ത്യ, ചൈന, ഈജിപ്ത്, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് കൺസോർഷ്യങ്ങളാണ് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്. മുഹറഖ്, കിങ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്ട്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യഘട്ടം ഏകദേശം 29 കി.മീ ദൈർഘ്യമുള്ളതാണ്.
ഇതിൽ രണ്ട് ഇന്റർചേഞ്ചുകൾ ഉൾപ്പെടെ 20 സ്റ്റേഷനുകളാണ് ഉണ്ടാവുക. മെട്രോ രൂപകൽപന, നിർമിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. മെട്രോ ട്രാക്ക് നിർണയിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായി കഴിഞ്ഞുവെന്നും ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
dsgs