അറാദിലെ ഗ്യാസ് സിലിണ്ടർ അപകടം: അന്വേഷണവുമായി പബ്ലിക് പ്രോസിക്യൂഷൻ

അറാദിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയെത്തുടർന്ന് കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണവുമായി പബ്ലിക് പ്രോസിക്യൂഷൻ. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഹിദ്ദ് പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ചതായും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും മുഹറഖ് ഗവർണറേറ്റ് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
അദ്ദേഹം അന്വേഷണസംഘം സംഭവസ്ഥലം സന്ദർശിക്കുകയും അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മരിച്ചവരുടെ മൃതദേഹം സംഘം നേരത്തേ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിക്കേറ്റവരിൽനിന്നും സംഭവത്തിന് ദൃക്സാക്ഷിയായ 26 ആൾക്കാരിൽനിന്നും മൊഴി രേഖപ്പെടുത്തിയ സംഘം, ജീവൻ നഷ്ടമായവരുടെ മരണകാരണവും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കാൻ ഫോറൻസിക് വിദഗ്ധനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അറാദിലെ സീഫ് മാളിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബഹ്റൈനി റസ്റ്റാറൻറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്.
sadd