ബഹ്റൈൻ ഇന്ത്യന്‍ സ്കൂളിലെ ഭരണസമിതി, അദൃശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്നപാവ കമ്മിറ്റി ആകരുതെന്ന് യു.പി.പി
ബഹ്റൈൻ ഇന്ത്യന്‍ സ്കൂളിലെ ഭരണസമിതി, അദൃശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്നപാവ കമ്മിറ്റി ആകരുതെന്നും വിദ്യാർഥികളുടെ പഠന സൗകര്യത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. രക്ഷിതാക്കള്‍ ഫീസ് കുടിശ്ശിക വരുത്തുന്നത് കാരണം സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്റെ നിലപാട് വിചിത്രപരവും നിരുത്തരവാദപരവുമാണെന്നും പറഞ്ഞ ഇവർ ഓരോ അധ്യയന വര്‍ഷം തുടങ്ങുമ്പോഴും ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളെ ഫീസടച്ചു തീര്‍ക്കാതെ പ്രമോഷന്‍ നല്‍കുകയോ പുതിയ ക്ലാസില്‍ കയറ്റുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്ങിനെയാണെന്നും ചോദിച്ചു. രക്ഷിതാക്കള്‍ ഫീസ് അടക്കാത്തതും ഫെയര്‍ നടത്താന്‍ പറ്റാത്തതും പ്രതിപക്ഷ പാനലിന്‍റെ സമ്മര്‍ദം മൂലമാണെന്ന വാദം ബാലിശമാണെന്നും, ഇത് ശരിയാണെന്ന് തെളിയിച്ചാല്‍ യു.പി.പി പിരിച്ചുവിട്ട് മുഴുവന്‍ അംഗങ്ങളും മറ്റു പാനലില്‍ ചേരുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.
രക്ഷിതാക്കള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു കമ്മിറ്റി അംഗം സ്കൂളിനെതിരാണെന്ന പ്രചാരണം തികച്ചും അപലപനീയമാണെന്നും, രക്ഷിതാക്കളല്ലാത്ത പഴയ കമ്മിറ്റിയിലെ ചിലര്‍ ഇപ്പോഴും സ്കൂളിനകത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ പല പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്നതിന്‍റെ ഉദ്ദേശ്യമെന്താണെന്നും യുപിപി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു. യു.പി.പി നേതാക്കളായ ഡോ. സുരേഷ് സുബ്രഹ്മണ്യം, അനില്‍ യു.കെ, ഹരീഷ് നായര്‍, ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍, ഡോ. ശ്രീദേവി, അനസ് റഹീം, മന്‍ഷീര്‍, റുമൈസ അബ്ബാസ്, മുബീന മന്‍ഷീര്‍ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ോേ്ോേ്